തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, May 08, 2021

ഏകാന്തതയുടെ നൂറ് വർഷങ്ങൾ.. ഗബ്രിയേൽ ഗാർസിയ മാർക്വേസ്

 ബാല്യത്തിൽ അറിഞ്ഞ ചില രുചികൾക്ക് ഗൃഹാതുരമായ ഓർമ്മകളുടെ ഒരു പൂപ്പൽ മണമുണ്ടാവുമായിരിക്കും. 

പണ്ട് ഒറ്റയുടുപ്പിട്ട് നടന്ന കാലത്ത് തലയിൽ ഒരു സ്കാർഫും കെട്ടി പള്ളിയിൽ പോവാൻ വലിയ ഉൽസാഹമായിരുന്നു. പാട്ടും പ്രാർത്ഥനയും അവിടെ നടക്കുമ്പോൾ ഞാൻ ആരുമറിയാതെ പുറത്ത് ചാടി നീലക്കുമ്മായമടിച്ച ചുവരിലെ കുമ്മായമടർന്ന മൂലയിലെ ഇഷ്ടിക ചുരണ്ടുന്ന തിരക്കിലായിരിക്കും. ആ ഇഷ്ടികപൊടിക്ക് എന്തൊ ഒരു രുചിയുണ്ടായിരുന്നു. ഞായ്റാഴ്ചകളിൽ മാത്രം കിട്ടിയിരുന്ന, ഞായറാഴ്ച ആവാൻ കാത്തിരിപ്പിക്കുന്ന ഒരു രുചി. 

അതും കഴിഞ്ഞ് കുറേ കാലത്തിന് ശേഷമാവണം ആദ്യമായി ഏകാന്തതയുടെ നൂറ് വർഷങ്ങൾ വായനശാലയിൽ നിന്ന് എടുത്ത് വായിച്ചത്. നൂറ് വർഷങ്ങളിലെ‌ ബുഗേണ്ടിയ കുടുംബത്തിലെ അപസ്മാരങ്ങളും പന്നിവാലുള്ള മനുഷ്യക്കുഞ്ഞുങ്ങളും യുദ്ധത്തിന്റെ അഴുകലും ഒന്നും മനസ്സിലായിരുന്നോ അന്ന് എന്ന് ഓർമ്മയില്ല. പക്ഷേ കുറേ കാലമായി ഇഷ്ടികപൊടിയുടെ അമ്ലരസം പോലെ എന്തോ ഒന്ന് ആ പുസ്തകം വായിക്കണം എന്ന് ഉള്ളിൽ ചുരണ്ടിക്കൊണ്ടിരുന്നു..

പഴയപതിപ്പുകളോ പുതിയ പുസ്തകമോ തിരഞ്ഞ് നടക്കുമ്പോഴും അതിലെ കഥയേക്കാളുപരി അതിൽ മറന്ന് വച്ച് എന്തോ രുചി തേടുകയാണോ എന്ന് പോലും എനിക്ക് തോന്നി, കാരണം ഇംഗ്ലീഷ് പതിപ്പ് ലഭ്യമാണെന്നറിഞ്ഞിട്ടും മലയാളത്തിന് കാത്തിരിക്കുകയായിരുന്നു ഞാൻ.

ഡി.സി‌ബുക്ക്സ് പുസ്തകത്തിന്റെ പുതിയ പതിപ്പിറക്കുന്നുവെന്നറിഞ്ഞതും സുഹൃത്തിനോട് പറഞ്ഞ് കാത്തിരുന്ന് കയ്യിൽ കിട്ടിയതും വായിച്ചു തുടങ്ങി.

പ്രാകൃതമായ ശക്തികളോടെ പിറവിയെടുക്കുന്ന ഒരു ശാഖയും ഏകാന്തതയുടെ അരൂപികളിൽ നിറഞ്ഞ മനസ്സുമായി‌ പിറക്കുന്ന മറ്റൊരു‌ശാഖയുമായി‌ ഒരു നൂറ്റാണ്ടിലെ പിറവികളുടെ എഴുതപ്പെട്ട കഥ. ജനിച്ച് ജീവിച്ച് മരിച്ച് പുഴുത്ത് പട്ട് പോവുന്ന മനുഷ്യജന്മങ്ങൾ നിരർത്ഥകമായ പോരാട്ടങ്ങൾ തോൽവികൾ വെട്ടിപ്പിടിക്കലുകൾ വൈകിഎത്തുന്ന വെളിപാടുകൾ.. 

മരണം കാക്കുന്നവരൊക്കെ എത്തി‌ നിൽക്കുന്ന ചെസ്റ്റ്നട്ട് മരത്തിന്റെ ചോട്ടിലെന്നോണം ഇരുന്ന് ഈ പുസ്തകം വായിച്ചു തീർക്കുമ്പോൾ ഇനിയൊരിക്കലും തോന്നാത്ത വിധം ഇഷ്ടികകട്ടപ്പൊടി‌ തിന്നാനുള്ള ആഗ്രഹം തീർന്ന് പോയ പോലെ..

-ലിഡിയ




Wednesday, January 08, 2020


വായന : ജിബ്രാന്റെ പ്രണയോത്സവങ്ങൾ
രചന: കെ.പി. സുധീര

ഒറ്റപെട്ട് പോയ ഒരു ചിത്രകാരന്റെ, കവിയുടെ, കഥാകാരന്റെ ആത്മാവിനൊരു ചൂട് തേടി എഴുതിയ കത്തുകളിൽ പ്രണയോത്സവങ്ങളില്ല, ഉൾചൂട് തിരിയുന്ന ഒറ്റപ്പെട്ട ഒരാത്മാവിന്റെ തേടൽ മാത്രം.

"അസന്തുഷ്ടനാവുമ്പോഴൊക്കെ, പ്രിയപ്പെട്ട മേരി, ഞാൻ നിന്റെ എഴുത്തുകൾ വായിക്കുന്നു. എന്നിലുള്ള എന്നെ മൂടൽമഞ്ഞ് ചൂഴുന്ന നേരത്ത് ചെറിയ പെട്ടി തുറന്ന് ഞാൻ നിന്റെ കത്തുകൾ പുറത്തെടുത്ത് വീണ്ടും വീണ്ടും വായിക്കുന്നു. ഈ ലോകത്ത് നമുക്കോരോരുത്തർക്കും എവിടെയോ ഒരു വിശ്രമസ്ഥാനമുണ്ട്. നിന്നെ കുറിച്ചുള്ള അറിവ് താമസിക്കുന്ന ആ മനോഹരമായ പടർപ്പ്, അവിടെയാണ് എന്റെ വിശ്രമകേന്ദ്രം."

1908 മുതൽ 1926 വരെ ഖലീൽ ജിബ്രാൻ എന്ന് പേരെഴുതി ചേർക്കാൻ പണവും പ്രണയവും പകർന്ന് കൂടെ നിന്ന മേരി ഹാസ്കലില്ലായിരുന്നുവെങ്കിൽ പ്രവാചകനും ഭ്രാന്തനും ദൈവവും ഒന്നും നമ്മളൊരു‌ പക്ഷേ വായിക്കാനിടവന്നിരിക്കില്ല. വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ജിബ്രാനെ കലയ്ക്ക് സമർപ്പിച്ച് ഒഴിഞ്ഞ് മാറുമ്പോഴും അവർ കത്തുകളിലൂടെ ഇരു നദികളായി ഒഴുകിയിരുന്നു. എത്ര മനോഹരമായൊരു മനുഷ്യ ബന്ധം.. കത്തുകളിലൂടെ വീണ് കിട്ടുന്ന അവസരങ്ങളിലെ കണ്ടുമുട്ടലുകളിലൂടെ അവർ സ്വപ്ന തുല്യമായ ഒരു ജന്മം തന്നേ ജീവിച്ചു തീർത്തിരിക്കുന്നു.

"പ്രിയ മേരി ജീവിതത്തിന്റെ ശക്തിയും പ്രഭാവവും, മനസ്സും ഉപബോധമനസ്സുമെല്ലാം ദൈവത്തിന്റേതാണെങ്കിൽ രാഷ്ട്രങ്ങളുടെ യുദ്ധവും അവന്റേതാണ്. ഈ യുദ്ധം മാത്രമല്ല, എല്ലാ യുദ്ധങ്ങളും അവന്റേതാണ്. ഓരോ യുദ്ധവും പുതിയ പുതിയ സത്വവും ആത്മാവും ഉന്നതമായ ജീവിതവും ലഭിക്കുവാനായി വസന്തത്തിന് ശേഷം വരുന്ന ശരത്കാലം പോലെ സ്വാഭാവികമാണ്. "

പതിനെട്ട് വർഷത്തോളം കൂട്ടിരുന്നിട്ട് 1926 ൽ മേരി  ഫ്ലോറൻസ് മിനിസിസ് എന്നൊരു‌ ധനികനെ വിവാഹം കഴിക്കുന്ന കാര്യം പറയവെ ജിബ്രാൻ എതിർത്തില്ലെന്നും സ്വന്തം മനസ്സ് പറയുന്നത് കേൾക്കാൻ പറഞ്ഞതായി മേരിയുടെ ഡയറികുറിപ്പുകൾ പറയുന്നു. എങ്കിലും അത്രമേൽ പടർന്നൊരു വേര് അടർന്ന് പോയതിനാലാവാം ആ മരം അധികം താമസിക്കാതെ 1931 ൽ നിലം പൊത്തിയത്..

പ്രണയത്തിന്റെ തടവുകാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഏകാന്തതയുടെ കവി.

-ലിഡിയ.

Tuesday, January 08, 2019

സോർബ ദ ഗ്രീക്ക് - നിക്കോസ് കസാന്ദ്സാകീസ് ; പുസ്തക ചിന്ത


സോർബ ദ ഗ്രീക്ക് - 
ആത്മാവിന് ആഹാരം കൊടുക്കുന്നവൻ


ഒരു മഹാവൃഷത്തിന്റെ നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന ഇലകളിൽ ഒന്നിലിരിക്കുന്ന പുഴുക്കളാണ് നാമെന്നും ഒരു പാട് ധൈര്യം സംഭരിച്ച് ചിലപ്പോഴൊക്കെ ഇലയുടെ വക്കോളം ഇഴഞ്ഞ് ചെന്ന് ഈ ജീവിതം എന്താണ്, ഈ പ്രപഞ്ചത്തിനപ്പുറമുള്ള ഇരുട്ടിൽ എന്തായിരിക്കും എന്നൊക്കെ ആ അനന്തമായ ഇരുട്ടിലേയ്ക്ക് നോക്കി ഒരു നിമിഷമെങ്കിലും നിന്നത് പോലെ നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? അനേകായിരം ചോദ്യങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ നിങ്ങളെ ഇടയ്ക്കിടെ തേടിയെത്താറുണ്ടോ? എങ്കിൽ നിങ്ങളും ഒരു സോർബയെ തേടുകയാണ്.

ജനനത്തിന്റെയും മരണത്തിന്റെയും നിശ്ചിതത്വത്തിനിടയ്ക്കുള്ള അനിശ്ചിതമായ കാലയളവ് ഓരോ മനുഷ്യരും ജീവിച്ച് തീർക്കുന്നതിന്റെ ചരിത്രമാണ് സോർബ ദി ഗ്രീക്ക് എന്ന പുസ്തകത്തിലൂടെ നിക്കോസ് കസാന്ദ്സാക്കീസ് വരച്ചിടുന്നത്.

പുസ്തകങ്ങളിലൂടെ മാത്രം ലോകം കണ്ട കാഥികനും അനുഭവങ്ങളിലൂടെ ജീവിതവും ലോകവും കണ്ട് കൊതി തീരാത്ത സോർബയും കണ്ടുമുട്ടുമ്പോൾ ജീവിതത്തിന് പുതിയൊരു അർത്ഥം കൊടുക്കാനുള്ള ശ്രമത്തിൽ അവർ ക്രീറ്റിലേയ്ക്ക് യാത്ര തുടങ്ങുകയായിരുന്നു. നമ്മൾ കഴിക്കുന്ന ആഹാരത്തെ സംഗീതമായും നൃത്തമായും ജീവിതമായും മാറ്റണമെന്ന സോർബയുടെ ചിന്തകൾക്ക് കാഥികന് പകരം വയ്ക്കാനുള്ളത് ബുദ്ധസമാനമായ നിരാസതയും ജീവത്യാഗങ്ങളും ഇറങ്ങിപ്പോകലുകളും ആണ്.

മഹാരഥന്മാരുടെയും പ്രവാചകന്മാരുടെയും വാക്കുകൾ ലളിതമായ ജീവിതപാഠങ്ങളിൽ നിന്ന് കണ്ട് പഠിക്കാമെന്ന് സോർബ കാഥികന് കാണിച്ച് കൊടുക്കുന്നു.നിസാരമായ പ്രപഞ്ചഗതികളെ പോലും ആദ്യമായി കാണുന്ന കൗതുകത്തോടെ വീക്ഷിക്കുന്ന സോർബ, പ്രേമിക്കുമ്പോൾ, സിഗരറ്റ് വലിക്കുമ്പോൾ, തീ കത്തിക്കുമ്പോൾ, കരയുമ്പോൾ അത് മാത്രം ചെയ്ത് കൊണ്ട് ആ നിമിഷം കൊണ്ട് ജീവിതത്തേയും ജീവിതം കൊണ്ട് ആ നിമിഷത്തേയും നിറയ്ക്കുന്നു. അല്ലെങ്കിൽ തന്നെ ഈ ജീവിതത്തിൽ മറ്റെന്താണ് നേടാനാവുക, ജീവിച്ചു എന്ന തോന്നലല്ലാതെ?

മരണത്തിനപ്പുറം എന്താണെന്നും എവിടെ നിന്നാണ് നാമൊക്കെ വരുന്നതെന്നുമൊക്കെയുള്ള നിസാരമായ ചോദ്യങ്ങൾക്ക് പോലും ഉത്തരം തരാനാവാത്ത പുസ്തകജ്ഞാനത്തിനും അനുഭവജ്ഞാനത്തിനും മുന്നിൽ പകച്ച് നിൽക്കേ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരിലും ദൈവവും ചെകുത്താനും കുടിയിരിക്കുന്നുവെന്ന് കാഥികന് സോർബ കാട്ടിക്കൊടുക്കുന്നു.

അപരിമേയമായ ആത്മാവിന്റെ ജീവിക്കാനുള്ള വാഞ്ചയെ പരിമിതമായ ശരീരത്തിനുള്ളിൽ ഒതുക്കാനും നിർവചിക്കാനും ഉള്ള സകല ലൗകികവും ആത്മികവും ആയുള്ള നാടക അരങ്ങിൽ നിന്നിറങ്ങി പോവാൻ തിരിച്ചറിവ് മാത്രം പോര അല്പം വിവരമില്ലായ്മ കൂടി വേണ്ടിയിരിക്കുന്നുവെന്ന തിരിച്ചറിവിൽ സോർബയും കാഥികനും പിരിയുന്നു.

ചില സൗഹൃദങ്ങൾ ഒരിരുണ്ട സന്ധ്യാ നേരത്ത് അപ്രതീക്ഷിതമായി നമ്മളിലേയ്ക്ക് കയറി വരികയും ഒരുപാട് കാല്പാടുകൾ പതിപ്പിച്ച് അത്രയും പ്രതീക്ഷിക്കാത്ത നേരങ്ങളിൽ ഇറങ്ങിപോവുകയും ജീവിതാവസാനം വരെ ഒരു നിഴൽ പോലെ പിന്തുടരുകയും ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടൊ? 
അത്തരമൊരു നിഴലായി സോർബ ദ ഗ്രീക്കിലെ ജീവിതം ആസ്വദിച്ചവരും ജീവിക്കാൻ ആഗ്രഹിച്ചവരും ആയ പല കഥാപാത്രങ്ങളും നിങ്ങളെ പിന്തുടരും, കാരണം ഇത് ദൈവത്തിനോട് ഒരേ സമയം കയർക്കുകയും സഹാനൂഭൂതിപ്പെടുകയും സമരസപ്പെടുകയും ചെയ്യുന്ന ആത്മാവിന്റെ ഭാഷയാണ്.

ഈ പുസ്തകത്തിനെ ആസ്പദമാക്കി അതേ പേരിൽ മൈക്കിൾ കാക്കോയാനിസ് 1964 ൽ എടുത്ത ചിത്രത്തിന് 3 ഓസ്കാർ അവാർഡുകളും മറ്റ് പല വിഭാഗങ്ങളിലും ആയി 16 ശുപാർശകളും ഉണ്ടായിരുന്നു. 

google image


-ലിഡിയ.

Friday, June 29, 2018

പാതിരാമുല്ലയും കണ്ണീർപ്പൂക്കളും


വിരസമായ ഒരു പ്രവൃത്തിദിവസത്തിന്റെ അവസാന പണികൾ തിരക്ക് പിടിച്ച് തീർക്കുമ്പോഴാണ് അടക്കിപ്പിടിച്ചിട്ടും പുറത്ത് ചാടുന്ന തേങ്ങലുകളുമായി ആ കുഞ്ഞ് കൈകൾ പിന്നിൽ നിന്ന് വട്ടം പിടിച്ചത്. അടക്കിപ്പിടിച്ച തേങ്ങലുകൾ കാരണം ആ കുഞ്ഞ് ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, കാര്യം സീര്യസ് ആണെന്ന് തോന്നിയതും പണി നിർത്തി വച്ച് എടുത്ത് മടിയിൽ ഇരുത്തി.

ഒരു വിധം ആശ്വസിപ്പിച്ച് കാരണം ചോദിച്ചതിനുള്ള മറുപടി വിങ്ങിപ്പൊട്ടലുകൾക്കിടയിലൂടെയാണ് കേട്ടത്.. “എനിക്ക്…. ആ മൂവി… കണ്ടപ്പോ… ഒത്തിരി സന്തോഷമായി…..അതോണ്ടാ….കരയുന്നേ…. ആ ഗേൾ…..കല്ലായി…. പോയപ്പോ…അവൾടെ….ഫ്രണ്ട്സ്… അവളെ രക്ഷിച്ചപ്പോ….എനിക്ക്….ഒത്തിരി ഹാപ്പിയായി...അതോണ്ടാ കരഞ്ഞേ…

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോൾ എനിക്കാദ്യം തോന്നിയ, ഉത്കണ്ഠ ഉറഞ്ഞ് പൊട്ടിയുയർന്ന ചിരി തന്നെത്താൻ അണഞ്ഞു പോയി.

കവിഞ്ഞൊഴുകുന്ന അണക്കെട്ടുകൾ പോലെയുള്ള കരഞ്ഞ് ചുവന്ന ആ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ ഓർമ്മകളിൽ പെട്ടന്ന് ഏത് പൊട്ടപടം കണ്ടാലും കരയുന്നവളെന്ന ചീത്തപ്പേരു കേൾക്കാതിരിക്കാൻ ക്ളൈമാക്സ് സീനികളിൽ കാണാതെ എഴുന്നേറ്റ് പോകുന്ന, ഒറ്റയ്ക്കിരുന്ന് കരയാനും ചിരിക്കാനുമായി മാത്രം തനിയെ ടിക്കറ്റെടുത്ത് സിനിമ കാണാൻ പോയി താന്തോന്നിയെന്ന് പേരുകേട്ട , എന്ത് കൊണ്ട് സിനിമകളിൽ മുഴുകി പോവുന്നുവെന്നതിനേ പറ്റി അറ്റമില്ലാത്ത ആകാശത്തോളം കാരണം പരതിയ, പിന്നെ പിന്നെ അത് ചില മനസ്സുകളുടെ നിർമ്മിതിയാണെന്ന് മനസ്സിലായപ്പോൾ മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും ആ മനസ്സിനെ സ്നേഹിക്കുമെന്ന് വാക്ക് കൊടുത്ത മറ്റൊരു പെൺകുട്ടിയുടെ ചുവപ്പ് മറയ്ക്കാൻ ശ്രമിക്കുന്ന നാട്യങ്ങൾ നിറഞ്ഞ കണ്ണുകൾ തെളിഞ്ഞു.

ആദ്യമാദ്യം സ്ത്രികൾ സ്വന്തമായി ഏറ്റെടുത്ത കണ്ണീർ പടങ്ങൾ മാത്രം കാണുന്നത് കൊണ്ടാവും അബലയും കരയുന്നവളുമായ ‘വെറും‘ പെണ്ണായി പോവുന്നത് എന്ന നിസ്സഹായത തോന്നിയിരുന്നു. അമ്മയില്ലാതെ കരയുന്ന കുഞ്ഞിനെ സ്വർഗ്ഗത്തിലിരുന്ന് അമ്മ എണ്ണ തേച്ച് കുളിപ്പിക്കുന്ന ബാലഗോപാലന്റെയും സിനിമ കാണാൻ വരുന്നവർക്ക് പ്രമോഷനായി കണ്ണും മൂക്കും തുടയ്ക്കാൻ തൂവാലയും കരയാത്തവർക്ക് ബംബർ സമ്മാനവും പ്രഖ്യാപിച്ച് കൊടി പറത്തിയ ആകാശദൂതിന്റെയും കണ്ണീർകാലമായിരുന്നു അത്.

പിന്നെയാണ് മനസ്സിലായത്, ഗോഡ്ഫാദർ കണ്ടാലും കരയുന്ന പൊട്ടിപെണ്ണായി മാറിയിരിക്കുന്നു എന്ന്. ഒളിച്ച് വയ്ക്കേണ്ട ഒരു മാനസിക ദൗർബല്യത്തിന് അടിമയാണെന്ന കണ്ട് പിടുത്തം പിന്നെ ഒരുപാട് കാലം പല നാടകങ്ങൾക്കും കാരണമായി. സിനിമയുടെ ക്ളൈമാക്സ് കഴിവതും നേരത്തെ അറിയാൻ ശ്രമിക്കുക, വികാരഭരിതമായ രംഗങ്ങൾ വരുമ്പോൾ അത് വെറും സിനിമയാണെന്ന് ഓർമ്മിപ്പിക്കാൻ കയ്യിൽ സൂചി കരുതുക അങ്ങനെ പലതും..

പിന്നീടെപ്പോഴോ കരയുന്നത് ഒരു ദൗർബല്യമല്ല മറിച്ച് സഹാനുഭൂതിയുള്ള മനസ്സുകളുടെ ലക്ഷണമാണെന്ന് വായിച്ച ഒരു ദിവസം, സ്വന്തം മനസ്സിനോട് മനസ്സിലാക്കാൻ പറ്റാതെ പോയ കുഞ്ഞിനോടെന്ന പോലെ സ്നേഹം തോന്നി, ഇനിയൊരിക്കലും മറ്റൊരാൾക്ക് വേണ്ടി നിന്നെ ഉപേക്ഷിക്കില്ലെന്ന് വാക്ക് കൊടുക്കുമ്പോൾ നാട്യങ്ങളില്ലാതെ കരയാനും ചിരിക്കാനും വേണ്ടി ,കയ്യിലൊരു പോപ്കോൺ പൊതിയും കോളയുമായി ഒറ്റയ്ക്കിരിക്കാൻ ഒറ്റസീറ്റ് ബുക്ക് ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.


പണ്ടെന്നോ മനസ്സിനെ ചേർത്ത് പിടിച്ച അതേ സ്നേഹത്തോടെ അവളെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ കരയരുത് എന്ന് പറയാതിരിക്കാൻ, ധൈര്യമുള്ള കുട്ടികൾ കരയാറില്ലല്ലോ എന്ന് പറഞ്ഞ ആശ്വസിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.. ഒരു ലോകം മുഴുവൻ കളിയാക്കിയാലും സ്വന്തം മനസ്സിന് കൂട്ടിരിക്കുന്നതെങ്ങനെയെന്ന് കാട്ടികൊടുക്കണം എന്ന് മനസ്സിലടിവരെയിട്ടു.

മനസ്സിലപ്പോഴും പാതിരാമുല്ലകളുടെ സുഗന്ധം വീശുമ്പോഴെല്ലാം ഓർമ്മവരുന്ന എന്നു കണ്ടാലും കരഞ്ഞ് പോവുന്ന ഒരു സിനിമയായിരുന്നു. യാതനയുടെ ലോകങ്ങളിലേയ്ക്ക് യാത്ര പറഞ്ഞ് പോവുന്ന ഒരു ഗന്ധർവ്വനെ പ്രണയിച്ച പെൺകുട്ടിയെ കണ്ട് കരഞ്ഞിരുന്ന നനുത്ത സുഖമുള്ള ഓർമ്മകൾ…


Thursday, March 29, 2018

ആന്റിക്ളൈമാക്സ്




ആകാശം ഇനിയുമൊരു ബെല്ലോട് കൂടി ആരംഭിക്കാൻ പോവുന്ന നാടക സ്റ്റേജിന്റെ തിരശ്ശീല പോലെ നീണ്ട് നിവർന്നു കിടന്നു.

കയ്യിലിരുന്ന ചുരുട്ടിന്റെ ചൂട് പുക ആഞ്ഞ് വലിച്ചു, അകത്ത് അപ്പത്തിനും വീഞ്ഞിനും വേണ്ടി തിരക്ക് കൂട്ടുന്ന പത്ത് പേരെ നോക്കിനിന്ന് അവർ സംസാരിച്ചു.കൊണ്ടിരുന്നു.

ബ്രോ, താനിങ്ങനെ ഒറ്റയ്ക്ക് നിൽക്കാതെടോ, ഒന്നൂല്ലേലും നമ്മളിത്രേം പേരില്ലേ, ഇന്നലെ നിന്നെ തോളത്ത് കേറ്റി വന്ന അത്രേം ആൾക്കാരും, വെറുതേ വന്നങ്ങ് പിടിച്ചോണ്ട് പോവാൻ പറ്റുമോ..“

നേരമാവുമ്പോ എല്ലാം നടക്കണ്ട പോലെ നടക്കും പത്രോ, ആരുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല, ഇത് കണ്ടില്ലേ ഒരന്തവുമില്ലാതെ ഈ അപ്പവും വീഞ്ഞും തിന്നോണ്ടീരിക്കുന്നവർ എല്ലാം പന്തം കണ്ട പെരുച്ചാഴികളെ പോലെ ഓടും…. ആരുമുണ്ടാകില്ലെടോ, ഇത് നമ്മക്കിട്ടുള്ള പണിയാണെങ്കിൽ, നമ്മൾ തന്നെ അനുഭവിക്കണം..“

അങ്ങനെ പറയല്ല് ബ്രോ, ഇനി ഇവന്മാരൊക്കെ പോയാലും ഞാൻ നിന്റെ കൂടെ തന്നെ നിൽക്കും, അവരോട് നീ ക്ഷമിക്ക്, പണ്ടേ ബുദ്ധികുറവാ എല്ലാത്തിനുമെന്ന്, നിനക്കറിയാവുന്നതല്ലേ..“

ഒന്നു പോടാപ്പാ, ഇന്നാ കാലങ്കോഴി മൂന്ന് വട്ടം കൂവുന്നതിന് മുന്നേ, എന്നേ കണ്ടിട്ടേ ഇല്ലെന്ന് പറയാൻ പോവുന്ന കുരുപ്പ് നീയാ, അവന്മാരതിനും മുന്നേ ഓടി രക്ഷപെടും...“

ഇങ്ങനെ ചങ്കീകുത്തുന്ന വർത്താനം പറയല്ല് ബ്രോ, ശരിയാ, നിനക്കീ നിയമോം സംഹിതേം ഒക്കെ നല്ല പിടിയാ, നമ്മളീ മീനിനേം പിടിച്ച് നടന്ന്…. ഒന്നും പഠിക്കാണ്ട്... എന്നാലും നീയങ്ങനെ പറഞ്ഞപ്പോ സങ്കടം വന്നു സഹോ….“

പോട്ടെ പത്രോ, ഇനി മീനല്ല, ഞാൻ നിന്നെ മനുഷ്യനെ പിടിക്കുന്നവനാക്കും...ഞാൻ പോയാലും നീ വേണം ഈ നിലാവത്തഴിച്ച് വിട്ട പോലെ നടക്കുന്ന കൂട്ടത്തിനെ കൊണ്ട് നടക്കാൻ...നീയാ എന്റെ പാറ, നിന്റെ ബേസില് നമുക്കൊരൊന്നാന്തരം പാർട്ടി ഉണ്ടാക്കണം.“

അല്ല ബ്രോ, അത് പറഞ്ഞപ്പഴാ….താനീ ലാസറിനേം ദീനം വന്ന പെൺകൊച്ചിനേം കുരുടനേം ഒക്കെ രക്ഷിച്ചതല്ലായോ, നമ്മുടെ പ്രശ്നത്തിനൊരു പരിഹാരം കാട്ടിതാടേയ്.. ഇരിക്കാനും നടക്കാനും വയ്യാത്ത അവസ്ഥ...“

അത് നിന്റെ നാക്കിന്റെയാ പത്രോ, അതും കൂടി ഇല്ലേൽ നിന്റെ തള്ള് ആർക്കും സഹിക്കാൻ പറ്റാണ്ടാവും, അതവിടെ ഇരിക്കട്ടെ, എന്റെ കൃപ നിനക്ക് മതി.“

, എന്തോന്ന് കൃപ, കുത്തിയിരിക്കാൻ പറ്റാത്തപ്പോഴാണോ കർത്താവേ കൃപ കൊണ്ട് കാര്യം, എന്നാപിന്നെ നിന്റെ ഇഷ്ടം...“

ബാക്കി വന്ന അപ്പം വീഞ്ഞിൽ മുക്കി തിന്നാൻ പത്രോ അകത്തേയ്ക്ക് പോയി….
മുപ്പത് വെള്ളിക്കാശ് അരയിൽ കെട്ടിക്കൊണ്ട് യൂദാസ് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു….

യേശു കയ്യിലിരുന്ന പുകയില ചുരുട്ടിന്റെ അവസാന പുക ആഞ്ഞ് വലിച്ചു..

പീലാത്തോസ് കൈ കഴുകാനുള്ള വെള്ളം കൽപ്പാത്തിയിൽ നിറച്ചു വയ്ക്കുകയായിരുന്നു…..

Sunday, October 15, 2017

കരിക്കോട്ടക്കരി - തിരുത്തിയെഴുതപ്പെടുന്ന ചരിത്രങ്ങളിലും നാമ്പ് പടർത്തുന്ന നിയതിയുടെ കഥ


വെട്ടിയെടുത്ത് പോവുന്ന പ്രാചീന മലയരികുകളിലെ കുഴികൾ നികത്തപ്പെട്ടേക്കാം, പച്ചപ്പുകൾ വളർന്നേക്കാം എങ്കിലും ഇനിയിതിലെ വരുന്നവർക്ക് ഈ ദേശം വ്യത്യസ്ഥമായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല. മറ്റേതൊരു നാടും പോലെ വെരുകളില്ലാത്ത കുറെ ജീവിതങ്ങൾ ചിറക് വച്ച് ഈ ദേശത്തിന് മുകളിലൂടെ പറന്ന് പോകാം, അത്രമാത്രം“
-കരിക്കോട്ടക്കരി, വിനോയ് തോമസ്.

അധിനിവേശങ്ങളിൽ, അടിമപ്പെടലുകളിൽ, കുടിയേറ്റങ്ങളിൽ നശിച്ചുപോവുന്ന, തിരുത്തിയെഴുതപ്പെടുന്ന ചരിത്രത്തിന്റെ മനോഹരമായ കഥാഖ്യാനമാണ് വിനോയ് തോമസിന്റെ കരിക്കോട്ടക്കരി.

കൂട്ടത്തിൽ ഒറ്റപ്പെട്ടു പോവുന്നവരുടെ വ്യഥകളുടേയും ആകുലതകളുടെയും അലച്ചിലുകളുടെയും തീനടത്തങ്ങൾ ഒതുക്കിയെഴുതിയ മനൊഹരമായ ഭാഷയിൽ ഇറാനിയോസ് ഫീലിപ്പോസിന്റെ കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

പേർഷ്യനും ബ്രാഹ്മണ്യവും കൂട്ടികെട്ടിയ കുലമഹിമയുടെ, എഴുതിവച്ച കുടുംബപാരംബര്യം ഉള്ള വെളുത്ത് പൊക്കമുള്ള സന്തതികൾമാത്രം ജനിക്കുന്ന അധികാരത്തിൽ തറവാട്ടിൽ പിറന്ന ഇറാനിയോസിന്റെ കരിവീട്ടി നിറവും കരിക്കോട്ടക്കരിയെന്ന വിളിപ്പേരും അവന്റെ ബാല്യം ഒറ്റപ്പെട്ടതും ദൈന്യവും ആക്കി. കരിക്കോട്ടയെന്നത് പുലയസമുദാത്തിൽ നിന്ന് പുതുകൃസ്ത്യാനികൾ ആയവരുടെ കുടിയേറ്റഗ്രാമമാണെന്നറിയുന്ന അവനിൽ സ്വന്തം പിതൃത്വത്തെപറ്റി സംശയങ്ങളുണരുന്നു.

കുടിയേറ്റകൃസ്ത്യാനികളുടെ തനത് ഓർമ്മകളായ കാട്ടുപന്നി വേട്ടയും പെസഹാപെരുന്നാളും ദുഃഖവെള്ളിയിലെ കുരിശുമല നടത്തങ്ങളും ഏറ്റവും ഹൃദ്യമായാണ് എഴുതിവച്ചിരിക്കുന്നത്.. ഓർമ്മകളുടെ വേലിയേറ്റങ്ങളിൽ മനസ്സ് ആടിപോയ പോലെ.

കരിക്കോട്ടക്കരിയിലെ സെബാസ്റ്റ്യനെ കൂട്ടുകാരനായി കിട്ടുമ്പോൾ നിയതി ഇറാനിയോസിനെ അവന്റെ പൈതൃകത്തിലേയ്ക്ക് നയിക്കുകയായിരുന്നിരിക്കണം.
സുൽത്താന്മലയിലെ ശർഭപാത്രഗുഹയിൽ കണ്ട മങ്കുറുണി യോനാച്ചനുമായുള്ള തന്റെ രൂപസാദൃശ്യം അയാളുടെ ജാരസന്തതിയാണ് താനെന്ന അവന്റെ ബോധത്തെ ഉറപ്പിച്ചു.

കൗമാരത്തിന്റെ കൂതൂഹലങ്ങളും കണ്ടെത്തലുകളുമൊക്കെ പുതുകഥകളിൽ കാണാത്ത മനോഹരമായ ഒരു കൈയ്യടക്കത്തോടെ എഴുതാനായത് കഥാകൃത്ത് ഒരു അദ്ധ്യാപകൻ ആയത് കൊണ്ടാവാം.

സഹോദരീതുല്യയുമായുള്ള ആദിപാപത്തിന്റെ കനലും അന്യനെന്ന വ്യാകുലതയും അവനെ അധികാരത്തിൽ നിന്നിറക്കി കരിക്കോട്ടക്കരിയിലെത്തിക്കുന്നു. പന്നിയച്ചനെന്നറിയപ്പെടുന്ന നിക്കോളച്ചന്റെ തണലിൽ എത്തിപ്പെടുന്ന അവൻ അധികാരത്തിൽ കുടുംബത്തിന്റെ നിഴലിൽ നിന്നിറങ്ങി ഒരു വ്യക്തിയായി രൂപപ്പെടുന്നു. ആലപ്പുഴയിലെ ജന്മിപ്പാടങ്ങളിൽ അടിമപ്പണി ചെയ്തിരുന്ന പുലയന്മാരെ കരിക്കോട്ടക്കരിയെന്ന വാഗ്ദത്തഭൂമിയിലേയ്ക്ക് നയിച്ച മോശയായിരുന്നു പന്നിയച്ചൻ.

മാമോദീസ സ്വീകരിച്ച് കൃസ്ത്യാനികളായവരെയൊക്കെ അച്ചൻ കൂടെകൂട്ടി. അച്ചന്റെ തണലിൽ കരിക്കോട്ടകരിയിൽ മറ്റെങ്ങുമില്ലാത്ത വികസനങ്ങൾ നടന്നു.അച്ചന്റെ വീഴ്ചയില്ലാത്ത മേൽനോട്ടത്തിൽ കരിക്കോട്ടക്കരിയെന്ന ജാതിപ്പേടിയില്ലാത്ത കോട്ടയ്ക്കുള്ളിൽ ജീവിതം വളരുന്നതിന് ഇറാനിയൊസ് സാക്ഷിയായി. എന്നിട്ടും അച്ചന് മായ്ചുകളയാനാവാത്ത വിധം ജനിതകശിലകളിൽ മുദ്രപ്പെടുത്തിയ ചില ആനന്ദങ്ങൾ കരിക്കോട്ടക്കരിയുടെ ഉപബോധമനസ്സിനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.

നന്മയുടെ എല്ലാ യൗവനങ്ങളിലും മനസ്സ് അസ്വസ്ഥവും അർത്ഥം തേടുന്നവയും ആയിരിക്കുമെന്ന നിക്കോളച്ചന്റെ വാക്കുകൾ കഥയിലെ പോലെ തന്നെ വർത്തമാനകാലത്തിലും എത്ര പ്രസക്തമാണെന്ന് തോന്നി, ഇരുട്ടിൽ നിന്ന് കോണ്ട് ഉത്തരങ്ങൾ തേടുന്നതിന്റെ ഈർഷ്യയാണ് ഓരോ മനസ്സിലും, ചിന്തകൾ പ്രവൃത്തികൾ ആവുമ്പോൾ ചരിത്രം രേഖപ്പെടുന്നു, അതെത്ര ചെറുതായിരുന്നാൽ പോലും.

കരിക്കോട്ടക്കരിയിലെ വാഗ്ദത്തഭൂമിയിൽ താനവസാനം എത്തിച്ചേർന്നുവെന്ന് വിശ്വസിച്ച ഇറാനിയുടെ ജീവിതത്തിലേയ്ക്ക് അടുത്ത കൊടുങ്കാറ്റിന്റെ കെട്ടഴിച്ച് വിടാനാണ് ചാഞ്ചൻ വല്യച്ചനെന്ന, കരിക്കോട്ടക്കരിയിലെ എല്ലാ വീടുകളിലും ബന്ധുവെന്ന് പറഞ്ഞ് കയറിച്ചെല്ലാനാവുന്ന ചേരമന്റെ നാടായ ചേരമന്റെ അളമായ ചേരളം ആണ് കേരളമെന്ന് പറയുന്ന ആദിചേരമൻ അവതരിക്കുന്നത്..

സ്വപ്നം കണ്ട പെണ്ണ് സ്വന്തം മണ്ണിന്റെ ദൈവത്തിനെ ഉപേക്ഷിക്കാത്ത ഒരുവനെയെ കല്യാണം കഴിക്കൂ എന്ന് പറയുമ്പോൾ, അച്ഛനാണെന്ന് കരുതിയ യോനാച്ചാൻ ഗർഭഗുഹയിൽ മരിച്ചു കിടക്കുന്ന കാഴ്ച കാണുമ്പോൾ ഒരു കറുത്ത കോഴിയെ ആത്മാക്കൾക്ക് കുരുതി കൊടുത്തു അവൻ കരിക്കോട്ടക്കരി ഉപേക്ഷിച്ചു പോവുന്നു,

അവന്റെ യാത്ര അവനെ എത്തിക്കുന്നത് ആലപ്പുഴയിലെ ആർത്തുങ്കൽ വെളുത്തച്ചന്റെ പള്ളിമുറ്റത്താണ്, ആർത്തുങ്കൽ വെളുത്തച്ചൻ കടലിനെ പിന്നോട്ടോടിച്ച ചേരൻ ചെങ്കുട്ടുവനാണെന്ന തിരിച്ചറിവും കൊണ്ട് അവൻ വീണ്ടും ചാഞ്ചൻ വല്യച്ചന്റെ അടുത്തെത്തിപ്പെടുന്നു.

കണ്ണമ്മയെന്ന യഥാർത്ഥചേരമ പെണ്ണിന്റെ തത്വശാസ്ത്രങ്ങളിൽ കരുത്തും തന്റേടവും ഉള്ള ശുദ്ധദ്രാവിഡരുടെ കലർപ്പില്ലാത്ത ആത്മധൈര്യമാണ്.

ജന്മരഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ തിരുത്തിയെഴുതപ്പെട്ട ചരിത്രങ്ങൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കാനെ ഇറാനിയോസിന് കഴിഞ്ഞുള്ളൂ, കരിക്കോട്ടക്കരി മറ്റൊരു അധിനിവേശത്തിന്റെ ഇരയാവുകയായിരുന്നു, അമർഷത്തിന്റെ യൗവനങ്ങൾ അവരവരുടെ വഴികൾ തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു, ശരിതെറ്റുകൾ ഏതെന്ന് പറയാനാവാത്ത ഓരോരുത്തരുടെയും യാത്രകൾ.

കരിക്കോട്ടക്കരി 2014 ഡി സി കിഴക്കേമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കൃതിയാണ്. ഈ ബുക്കും ഉണ്ടെന്ന് പുറം ചട്ടയിൽ എഴുതിയിരിക്കുന്നു..


Friday, September 15, 2017

രഘൂന്റെ പെണ്ണ്...


"നല്ല തുളസിക്കതിര് പോലത്തെ പെണ്ണ്, പിച്ചിപ്പറിച്ച് കളയല്ലേടാ രഘൂ, സലാമിന്റെ ഉമ്മ പറഞ്ഞതിന് രഘുവിന്റെ ഉത്തരം വേറെയാരും കേട്ടില്ല."

തുളസി തുളസിക്കതിര് മാത്രം ചൂടി നിലവിളക്കും പിടിച്ച് ആ രണ്ടുമുറി വീടിന്റെ പടി വലത്കാൽ വച്ച് കയറിയ അന്നാണ് അവളുടെ പേര് ആരോ അവസാനമായി പറഞ്ഞത്.. പിന്നെയെന്നും അവൾ രഘുവിന്റെ പെണ്ണായിരുന്നു, എല്ലാർക്കും…

കർക്കടകം പെയ്ത്ത് നിർത്തി തോർന്നതിന്റെ അന്നായിരുന്നു രഘൂന്റെ കല്യാണം,
അതിപ്പോ നമ്മുടെ നാട്ടിലെപ്പോഴും അങ്ങനാണല്ലോ പറയുന്നത്, അതായത് കിഴക്കേലെ ഏലിച്ചേടത്തി മരിച്ചതിന്റെ മൂന്നാം പക്കം, എന്നുവച്ചാ കന്നിമാസത്തില് തുലാം നേരത്തേ പെയ്ത വർഷം, അപ്പോ ഒരു നാല് വർഷം മുൻപ്… അങ്ങനെ..

രഘൂന്റെ കല്യാണം നാട്ടിലുള്ളവരാണ് കൂടുതൽ ആഘോഷിച്ചത്, അതിപ്പോ അവന് പെണ്ണ് കെട്ടണമെന്നും ഉണ്ടായിരുന്നില്ല, കൂടും കുടിയും ഇല്ലാത്തവന് എന്തിനാ പെണ്ണ്.. ഒറ്റാന്തടിയായിട്ട് പട്ട് പോവണ്ടല്ലോന്ന് കരുതിയാ പെണ്ണ് കൊടുത്തേന്ന് പെണ്ണിന്റെ അപ്പനും എന്നും അവന്റെ ചിലവിൽ കള്ള് കുടിക്കാൻ പെണ്ണിനെ കുരുതി കൊടുത്തൂന്ന് നാട്ടുകാരും അടക്കം പറഞ്ഞൂ..

കല്യാണപിറ്റേന്നും രഘു പണിക്ക് പോയി, അന്തിക്ക് ചാരായം മോന്തി ചെമ്പോത്തിന്റെ പോലെ കണ്ണും ചോപ്പിച്ച് രാവേറെ ചെന്ന് വീട് പറ്റി. അയലോക്കകാരൊക്കെ ഒരു കരച്ചിലോ നിലവിളിയോ പാത്രം പൊട്ടിക്കലോ ഒക്കെ പ്രതീക്ഷിച്ചു. ഒന്നും നടന്നില്ല, അന്നു മാത്രമല്ല കുറെ നാളത്തേയ്ക്ക്. രഘൂന്റെ പെണ്ണിനെ ആർക്കും വിലയില്ലാതായി. പെണ്ണ് വന്നിട്ടും രഘു നന്നായില്ലെന്ന് പരാതി പറയാനല്ലാതെ മറ്റൊന്നും അവർക്ക് വീണ് കിട്ടിയില്ല.

രഘൂന്റെ കല്യാണത്തിന്റെ ഒന്നാം വർഷത്തിലാണ് നാട്ടുകാർക്ക് ഇത്തിരിയെങ്കിലും സമാധാനമായത്, ഒരു വർഷം കൊണ്ട് പാതിരാത്രിക്ക് മുൻപ് അവൻ വീട് പറ്റുന്നതും കുടിയിൽ നിന്ന് വല്ലതും തിന്നാൻ തുടങ്ങിയിരിക്കുന്നതും ഒന്നും വാർത്തയേയല്ലായിരുന്നു. ഒന്നാം വാർഷികം പ്രമാണിച്ച് പെണ്ണിനേം കൊണ്ട് സിനിമയ്ക്ക് പോയതായിരുന്നു, ആരോ ഒരുത്തൻ സീറ്റേൽ കാലെടുത്തു വച്ചതിന് അവനേയും തല്ലി വീട്ടിലെത്തി ദേഷ്യത്തിലവൻ പെണ്ണിനേയും തല്ലി. കുറെ പാത്രങ്ങളൊക്കെ കലമ്പി പുറത്ത് ചാടി. അയലോക്കകാർക്ക് “രഘൂന്റെ പെണ്ണിനീ ഗതി വന്നൂല്ലോന്ന്“ സങ്കടപ്പെടാൻ അവസരം കിട്ടി.

പിന്നെ പിന്നെ പാത്രങ്ങളൊക്കെ ഇറ്റയ്ക്കിടെ കലമ്പി തുടങ്ങി. പെണ്ണായാലൊരിത്തിരി ഒതുങ്ങണം, അതും അവന്റെ സ്വഭാവത്തിന്.. അയലോക്കകാർക്ക് അടക്കം പറയാനല്ലാതെ രഘൂന്റെ പെണ്ണിനോടത് പറയാൻ അവസരം കിട്ടിയില്ല. അവൾ എന്നും പണിക്ക് പോയിത്തുടങ്ങിയിരുന്നു.

രഘൂന്റെ കല്യാണത്തിന്റെ രണ്ടാം വാർഷികം ഇത്തിരി കടന്നു പോയി. മേലോത്തെ ശാരദാമ്മയുടെ പശു മൂരിക്കുട്ടനെ പെറ്റതിന്റെ പിറ്റേന്ന്, രഘൂന്റെ പെണ്ണിൻ നാലു മാസം തികഞ്ഞിരുന്നില്ല, അവളൊന്ന് തുടുത്ത് വരുകയായിരുന്നു. ചോരവാർന്നൊഴുകിയവളെ ഓട്ടോയില് കയറ്റിവിടുമ്പോൾ കൂട്ടു പോവാൻ ആരും ഉണ്ടായിരുന്നില്ല. രാവേറി വന്ന രഘു വാതിൽ തല്ലിപ്പോളിച്ച് അകത്ത് കയറിയ ശബ്ദം കേട്ടു വന്ന ആരോ ആണ് അവൾ ആശുപത്രിയിലാണെന്ന് പറഞ്ഞത്, മൂന്നാം പക്കം ആശുപത്രി വിട്ട് അവളിങ്ങോട്ട് തന്നെ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. “സ്വന്തം വീട്ടിൽ കിടക്കാനുള്ളതിന്, അവമതി, കല്യാണം കഴിഞ്ഞാൽ പിന്നെ അപ്പനേം അമ്മയേം ഒന്നും വേണ്ടല്ലോ“ നിറമൊലിച്ച് പോയ ചെമ്പരത്തി പോലെ കുറെ നാൾ അവൾ പുറത്തിറങ്ങാതിരുന്നു, രഘു എന്നും പണിക്ക് പോയി, നിഴൽ പാളി വീഴുന്നത് പോലെ മറയുന്ന അവളെ ആരും കണ്ടില്ല, കലമ്പലുകളുടെ എണ്ണം കുറഞ്ഞിട്ടോ നിഴലിന്റെ വിളർച്ച കൂടിയതിനാലോ രഘൂന്റെ പെണ്ണിനെ എല്ലാരും മറന്നു.

അവരുടെ രണ്ടുമുറി വീട്ടിലേയ്ക്കുള്ള വഴി ഒരേ കാലടിപ്പാടുകൾ മാത്രം വീണ കാട് പിടിച്ച വഴിത്താര മാത്രമായിരുന്നു. മുറ്റത്ത് വരെ കറുകപ്പുല്ല് കിളിർത്ത് കയറി കാട് പിടിച്ചു, പല രാത്രികളിലും വിളക്ക് തെളിയാതെയായി.

രഘൂന്റെ കല്യാണത്തിന്റെ മൂന്നാം വാർഷികത്തിന് തലേ പകലാണ് രഘൂന്റെ പെണ്ണിന്റെ അപ്പൻ അവളെ കൂട്ടിക്കൊണ്ട് പോവാൻ വന്നത്. മൂന്ന് വർഷത്തെ പൊറുതി കഴിഞ്ഞിട്ടും ഒരു കുടുംബമാവാൻ കഴിഞ്ഞില്ലെങ്കിൽ നീ വീട്ടിൽ വന്ന് നിന്നാൽ മതിയെന്ന് അയാൾ മുറ്റത്ത് നിന്ന് ഒച്ച വയ്ക്കുന്നത് അയൽവക്കമൊക്കെ കേട്ടു. വാതിലും ചാരി കല്ല് പോലെ നിന്ന അവളുടെ മറുപടിയോ മുഖമോ ആരും കണ്ടില്ല.

അന്ന് രാവേറെ ചെന്നാണ് രഘു വീട് പറ്റിയത്, സന്ധ്യയ്ക്കത്തെ വിരുന്ന് വരവിന്റെ ഫലമറിയാൻ കാത്തുനിന്നവർ ഒച്ച കൂടിത്തുടങ്ങിയപ്പൊൾ അകത്ത് കയറി കതകടച്ചു. അത് കൊണ്ട് തന്നെ പാതിവെന്ത നെഞ്ചും പൊള്ളിയടർന്ന വയറുമായി ഓട്ടോയിലേയ്ക്ക് കയറുന്ന രഘൂനെ ആരും കണ്ടില്ല.

ഏഴും രാവും ഏഴ് പകലും ഉറങ്ങാതെ അവളവന് കാവലിരുന്നു. വേദനയുടെ വെള്ളിവെളിച്ചത്തിൽ കണ്ണ് തുറക്കുമ്പോഴൊക്കെ അവളുടെ കണ്ണ് കണ്ട് അവൻ കണ്ണിറുക്കി അടച്ചു കിടന്നു. കാവലിരുന്ന് വാങ്ങിയ ജീവന്റെ കടം വീട്ടാൻ കഴിയാത്തവന്റെ ദൈന്യത അവനെ ഒത്തിരി ചെറുതാക്കി, പേരില്ലാത്തവനാക്കി.

എട്ടാം പകലിന് വീടെത്തിയ ശേഷം, പിന്നെ അവളെ ആരും രഘൂന്റെ പെണ്ണെന്ന് വിളിച്ചിട്ടില്ല. തുളസി, തുളസീന്ന് മാത്രം…..